കോഴിക്കോട്: കെഎസ്എഫ്ഇ-യിലും ഇഡി വരുമെന്ന് മുന്നറിയിപ്പ് നല്കി സിപിഎം നേതാവ് എകെ ബാലന്. മുമ്പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നുവെന്നും സമാനസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും എ.കെ ബാലന് പറഞ്ഞു. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കരുവന്നൂര്‍ തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പുതന്നെ കെഎസ്എഫ്ഇയില്‍ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് എ.കെ. ബാലന് പറഞ്ഞു. നേരത്തെ കെഎസ്എഫ്ഇയില്‍ നടന്ന 25 കോടിയുടെ വെട്ടിപ്പ് സംബന്ധിച്ച ആരോപണത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘കുറച്ചു കാലം മുമ്പായിരുന്നു കെഎസ്എഫ്ഇ കോ-ഓറേറ്റീവ് സൊസൈറ്റിയില്‍ 25 കോടിയുടെ വെട്ടിപ്പ് നടന്നത്. 24 പ്രതികളില്‍ 21 പ്രതികളും ഇവിടെ നിന്നുള്ളവരായിരുന്നു. അതില്‍ ഭൂരിപക്ഷവും നിരപരാധികളായിരുന്നു. ഒരു സ്ഥാപനത്തെ ഏതുരൂപത്തിലായിരുന്നു നശിപ്പിച്ചത്. 10 വര്‍ഷം നീണ്ടുനില്‍ക്കുന്ന തട്ടിപ്പ് എപ്പോഴാണ് കണ്ടെത്തുന്നത്.
അത് അവിടെ മാത്രം നില്ക്കും എന്ന് ധരിക്കരുത്. കരുവന്നൂര്‍ തുടങ്ങുന്നതിനേക്കാള്‍ മുമ്പ് തന്നെ നമ്മള് ഇവിടെ തുടക്കം കുറിച്ച് കാണിച്ചവരാണ്, അത് മറക്കരുത്. കോപ്പറേറ്റീവ് ഡിപ്പാര്‍ട്മെന്റില്‍ നിന്ന് ഓഡിറ്റിന് വന്ന രണ്ട് ഉദ്യോഗസ്ഥന്മാരെ എങ്ങനെയാണ് തട്ടിപ്പുകാര്‍ക്ക് വിലക്കെടുക്കാന്‍ സാധിച്ചത്. നമ്മള് നോക്കി നിന്നില്ലേ. ഇവിടെയും ഇന്നല്ലെങ്കില്‍ നാളെ അത് വരും. അത് സ്ഥാപനത്തെ ബാധിക്കും’, എ.കെ. ബാലന് പറഞ്ഞു.
ചില ബ്രാഞ്ചുകളില്‍ ബിസിനസ് ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാന്‍ വേണ്ടി വ്യാജമായ ചിട്ടി രൂപപ്പെട്ടിരുന്നു. അങ്ങനെ വരുമ്പോള്‍ ലിക്വിഡിറ്റിയുടെ പ്രശ്നം വരും. കമ്പനിയുടെ എഫ്.ഡിയില്‍ നിന്ന് എടുത്തിട്ടായിരുന്നു ലിക്വിഡിറ്റി പ്രശ്നം പരിഹരിച്ചത്. അത് കമ്പനിയുടെ നിലനില്പിനെ ബാധിക്കും. ഇത്തരത്തിലുള്ള ഒരു പ്രവണതയെക്കുറിച്ച് ഓഫീസേഴ്സ് യൂണിയനും വര്‍ക്കേഴ്സ് അസോസിയേഷനും മാനേജ്മെന്റും ഇടക്കിടെ ഓര്‍മ്മപ്പെടുത്താറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് സമ്മേളനത്തിലെ പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചതെന്ന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക