തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം പദ്ധതിയെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. നാളെ വിഴിഞ്ഞം പദ്ധതി കേരളത്തിന് സമർപ്പിക്കുമ്പോൾ ആരും മാറി നിൽക്കേണ്ട കാര്യമില്ലെന്നും ഇ പി ജയരാജന് പറഞ്ഞു. വിഴിഞ്ഞം കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ജാഥകളും, പൊതുസമ്മേളനങ്ങളും നടത്തും.
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വിഴിഞ്ഞത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് എന്ന ആവശ്യം പേരിടുന്ന ഘട്ടത്തിൽ ആലോചിക്കേണ്ടതാണെന്നും ഇപ്പോൾ അത് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ജയരാജൻ പറഞ്ഞു. പദ്ധതി ആരംഭിച്ചിട്ടു വർഷങ്ങളായെന്നും ഇടതു സർക്കാർ പദ്ധതിയുടെ വേഗത കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വളർച്ചയിലാണ് സർക്കാരിന് താല്പര്യമെന്നും ഇ പി വ്യക്തമാക്കി. ഫലപ്രദമായ പദ്ധതികള്‍ കേരളത്തില്‍ ആവിഷ്കരിക്കുന്നതിലൂടെ നമ്മുടെ അടിസ്ഥാന സൗകര്യ വിപുലീകരണം ശക്തിപ്പെടും. വിഴിഞ്ഞം പദ്ധതി വരുന്നതിലൂടെ കാര്‍ഷിക മേഖലയ്ക്ക് വലിയ വളര്‍ച്ചയുണ്ടാകും. കാര്‍ഷിക മേഖലയിലെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയും. ഇതോടെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വും ഉത്തേജനവും ലഭിക്കുമെന്ന് ജയരാജന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക