മണിപ്പൂരില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന പ്രസ്താവനയുമായി സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ് രംഗത്ത്. മൃതദേഹം കാണുന്നതുവരെ ഒരു വ്യക്തി കൊല്ലപ്പെട്ടുവെന്ന് പറയാന്‍ കഴിയില്ല എന്നും നിലവില്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അതുകൊണ്ട് തന്നർ കൊലപാതകക്കേസായി പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുക്കി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ ചൊല്ലി സംസ്ഥാനത്ത് വലിയ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികളായ ഫിജാം ഹേമാന്ജിത് (20), ഹിജാം ലിന്തോയിംബി (17) എന്നിവരെ ജൂലൈ 6 ന് തട്ടിക്കൊണ്ടുപോയെന്നാണ് പുറത്തു വന്ന വിവരം. ഇവരുടെ രണ്ട് ചിത്രങ്ങളാണ് പുറത്തുവന്നത്. പുല്മേടില് ഇരിക്കുന്ന ചിത്രത്തില്‍ ഇവര്‍ക്ക് പിന്നില്‍ ആയുധധാരികളെ കാണാം. അതേസമയം രണ്ടാം ചിത്രത്തില്‍ ഇരുവരും കിടക്കുന്നതാണ് കാണുന്നത്. ഇതോടെയാണ് വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായത്. കേസില്‍ പൂനെയില്‍ നിന്ന് ഒരാളെ സിബിഐ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക