ഇടുക്കി: ഇടുക്കി ജില്ലയിൽ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2021 ഒക്ടോബറിലാരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ 2023 ആഗസ്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവയസായത്തിനും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സ്പൈസസ് പാര്‍ക്ക് സഹായകരമാവും. ഇടുക്കിയിലെ മുട്ടത്തെ തുടങ്ങനാട്ടില്‍ 15.29 ഏക്കര്‍ സ്ഥലത്ത് ആരംഭിച്ച സ്പൈസസ് പാര്‍ക്ക് ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുഗന്ധവ്യഞ്ജന തൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. സംരംഭകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ്, മാലിന്യ നിര്‍മാര്‍ജന പ്ലാന്റ്, മഴവെള്ള സംഭരണികള്‍ തുടങ്ങിയവ പാര്‍ക്കില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
സ്പൈസസ് പാര്‍ക്കിന്റെ രണ്ടാം ഘട്ടമായി അവശേഷിക്കുന്ന ഭൂമിയിലെ വികസന പ്രവര്‍ത്തനങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയില്‍ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉല്പാദനവും വിപണനവുമാണ് സ്പൈസസ് പാര്‍ക്ക് ലക്ഷ്യമിടുന്നത്. ജില്ലയുടെ പൊതുവായ വികസനക്കുതിപ്പിന് ഇത് കരുത്തുപകരും, മുഖ്യമന്ത്രി പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
https://www.facebook.com/PinarayiVijayan/posts/852417786232046?ref=embed_post
പ്രതികരിക്കാൻ ഇവിടെ എഴുതുക