ഡല്‍ഹി: അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകളുടെ രേഖകള്‍ നല്‍കണമെന്ന സെബിയുടെ( സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) ആവശ്യം തള്ളി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ സംഘമായ ഒസിസിആര്‍പി. തങ്ങള്‍ക്ക് ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും രേഖകള്‍ നല്‍കണമെന്നുമായിരുന്നു സെബിയുടെ ആവശ്യം. ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണിക്കാനിരിക്കെയാണ് ഒസിസിആര്‍പി സെബിയുടെ ആവശ്യം തള്ളിയത്.
ഔദ്യോഗിക സംവിധാനങ്ങളിലുടെ ഇത് സംബന്ധിച്ച എല്ലാ രേഖകളും ലഭിക്കുമെന്നാണ് ഒസിസിആര്‍പി വ്യക്തമാക്കിയത്. അദാനി ഗ്രൂപ്പ് മൗറീഷ്യസ്, സിംഗപൂര്‍ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്ന് അദാനി കുടുംബവുമായി ബന്ധപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള കടലാസ് കമ്പനികളിലൂടെ ഓഹരി മൂല്യം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തുന്ന ഒസിസിആര്‍പി റിപ്പോര്‍ട്ട് ഈ വര്‍ഷം ഓഗസ്റ്റ് 31 ന് പുറത്തു വന്നിരുന്നു.
സെബി ആവശ്യപ്പെട്ട രേഖകള്‍ നല്കാന് തയ്യാറല്ലെന്ന് ഒസിസിആര്‍പി അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ ഒരു ഏജന്‍സിക്കും നല്കാന് സാധിക്കില്ലെന്നും സംഘടന അറിയിച്ചു. റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ഔദ്യോഗികമായ വഴികളിലൂടെ ശ്രമിക്കാമെന്നും ഒസിസിആര്‍പി സെബിക്ക് നല്കിയ മറുപടിയില്‍ പറയുന്നു. യുഎസ് ഡിപ്പാര്‍ട്മെന്റ് ഓഫ് സ്റ്റേറ്റിന്റേയും റോക്ക്ഫെല്ലര്‍ ബ്രദര്‍ ഫണ്ടിന്റെയും, ഫോര്‍ഡ് ഫൗണ്ടേഷന്റെയും ഹങ്കേറിയന്‍ ഫിലാന്ത്രോപിസ്റ്റ് ജോര്‍ജ് സോറോസിന്റെയും പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ സംഘമാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്റ്റ് (ഒസിസിആര്‍പി).
പ്രതികരിക്കാൻ ഇവിടെ എഴുതുക