ഫുട്ബോൾ താരം നെയ്മറിന് ആറുമാസത്തിൽ കൂടുതൽ വിശ്രമം വേണമെന്നും പരിക്ക് ഗുരുതരമാണെന്നും മെഡിക്കൽ റിപ്പോർട്ട്. മുംബൈ സിറ്റിക്കെതിരായി അടുത്തമാസം ഇന്ത്യയിൽ നടക്കുന്ന അൽ ഹിലാലിന്റെ മത്സരത്തിൽ താരം ഉണ്ടാകില്ല എന്ന് ഉറപ്പായി. പരിക്കേറ്റതിനെ തുടർന്ന് ക്ലബ്ബിന്റെ ഈ സീസണും ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ അടക്കം പലതും താരത്തിന് നഷ്ടപ്പെടും.
ഉറുഗ്വേക്കെതിരായി കഴിഞ്ഞദിവസം നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിലാണ് ബ്രസീലിന്റെ സൂപ്പർതാരം നെയ്മറിന് ഗുരുതരമായി പരിക്കേറ്റത്. ഇടതു കാൽമുട്ടിന് പൊട്ടല്ലുള്ളതിനാൽ അടുത്ത ദിവസം തന്നെ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
നവംബർ 6ന് മുംബൈയിൽ വെച്ച് നടക്കുന്ന എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ നെയ്മർ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും പരിക്ക് വില്ലൻ ആയതുകൊണ്ട് അതിനുള്ള സാധ്യതയും ഇല്ലാതായി. നെയ്മറുമായുള്ള കരാർ നിലനിർത്തിക്കൊണ്ടുതന്നെ പുതിയൊരു താരത്തെ അൽ ഹിലാൽ ക്ലബ്ബ് ഇറക്കാൻ സാധ്യത ഉണ്ടെന്ന് വിലയിരുത്തലിലാണ് കായികവിദഗ്ദ്ധർ.
പരിക്ക് ഭേദമായി കോപ്പ അമേരിക്കയ്ക്ക് മുമ്പ് താരം തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ. തന്റെ ജീവിതത്തിലെ മോശം സമയമാണ് ഇതെന്നും പരിക്ക് തന്നെ മാനസികമായി ഏറെ വേദനിപ്പിക്കുന്നു എന്നും നെയ്മർ പ്രതികരിച്ചു. ഒരുമാസം മുമ്പാണ് പരിക്ക് കാരണം ആറുമാസത്തോളം പുറത്തിരുന്ന നെയ്മർ കളിക്കളത്തിൽ തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക