വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ 18 പേരെ വെടിവച്ച് കൊന്ന അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. റോബര്‍ട്ട് കാര്‍ഡ്(40) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൂയിസ്റ്റണില്‍ നിന്ന് എട്ട് മൈല്‍ അകലെയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കയിലെ ലൂയിസ്റ്റണ്‍ നഗരത്തിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പില്‍ 13 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മെയിന്‍ സംസ്ഥാനത്തുടനീളം ഇയാള്‍ക്കായി ഊര്‍ജിത തെരച്ചില്‍ നടന്നിരുന്നു. ലൂയിസ്റ്റണ്‍ നഗരത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവങ്ങളുടെ തുടക്കം. റസ്റ്ററന്റിലും ബൗളിംഗ് വിനോദകേന്ദ്രത്തിലും തോക്കുമായെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
മെയിന്‍ സംസ്ഥാനത്തെ പോലീസ് സേന മുഴുവന്‍ അക്രമിയെ പിടികൂടാനുള്ള ശ്രമത്തില്‍ 38,000 പേര് വസിക്കുന്ന ലൂയിസ്റ്റണ്‍ നഗരം അടച്ചുപൂട്ടി തെരച്ചില്‍ നടത്തിയിരുന്നു. ലൂയിസ്റ്റണിനും അയല്‍ നഗരമായ ലിസ്ബണിലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക