റായ്പുര്‍: ഛത്തീസ്ഗഢില്‍ തുടര്‍ഭരണം ലഭിച്ചാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയിലെ ഭാനുപ്രതാപുര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി ഒരിക്കലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളില്ലെന്നും അവര്‍ അദാനിയുടെ കടങ്ങള്‍ മാത്രമേ എഴുതിത്തള്ളുകയുള്ളൂവെന്നും രാഹുല്‍ വിമര്‍ശിച്ചു.
‘എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കി. പക്ഷേ ഒന്നുമുണ്ടായില്ല. ഞാന്‍ വ്യാജ ഉറപ്പുകള്‍ നല്‍കില്ല. പറയുന്നതെന്തോ അത് ഞാന്‍ ചെയ്യും’-രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെയും തൊഴിലാളികളെയും ദരിദ്രരെയും സഹായിക്കുമ്പോള്‍ ബിജെപി വലിയ വായില്‍ പ്രസംഗിച്ചിട്ട് അവസാനം സഹായിക്കുന്നത് അദാനിയെയാണെന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്ത് സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രൈമറി തലം മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. ബീഡിത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 4,000 രൂപവെച്ച് നല്‍കും. അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്നും രാഹുല്‍ ഉറപ്പുനല്‍കി. ഛത്തീസ്ഗഢില്‍ നവംബര്‍ ഏഴിനാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. നവംബര്‍ 17ന് രണ്ടാംഘട്ടവും നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക