ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിന് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെജ്രിവാള് അറസ്റ്റിലായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിനൊടുവില്‍ മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടായേക്കുമോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്.
അറസ്റ്റ് പ്രതീക്ഷിച്ചുതന്നെ പാര്‍ട്ടി അണിയറയില്‍ കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വകുപ്പുകളുടെ ചുമതലയില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഭരണത്തെ പ്രത്യക്ഷത്തില്‍ ബാധിച്ചേക്കില്ല. സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള ഏകോപനമാണ് പ്രശ്നം.
പാര്‍ട്ടിയുടെ നട്ടെല്ലായ കെജ്രിവാളിനോളം വളര്‍ന്ന നേതാക്കളാരും നിലവില്‍ ആം ആദ്മിയിലില്ല. രണ്ടാമനായിരുന്ന മനീഷ് സിസോദിയയും മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങും മദ്യനയക്കേസില്‍ ജയിലിലാണ്.
അതേസമയം, അറസ്റ്റ് ഉണ്ടായാല്‍ അതിശക്തമായി നേരിടാനാണ് എ എ പി തീരുമാനം. കെജ്രിവാളിനെ ജയിലിലാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമെന്ന ആരോപണമാണ് എഎപി പ്രധാനമായും ഉയര്‍ത്തുന്നത്. എന്നാല്‍ അറസ്റ്റ് നടന്നാലും നേതൃത്വത്തില്‍ നിന്ന് അരവിന്ദ് കെജരിവാള്‍ മാറേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
കെജരിവാളിന് പകരം നേതാവ് എന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നാണ് പൊതുനിലപാട്. അറസ്റ്റ് നടന്നാല്‍ അതിനെതിരായ നിയമവഴികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറെടുപ്പ് തുടങ്ങിയെന്നും നേതാക്കള്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക