തലശേരി: ജില്ലാ കോടതി കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളില്‍ ജോലി ചെയ്യുന്ന ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അജ്ഞാതരോഗം പിടിപെട്ടു. ഇതോടെ ഹൈക്കോടതിയുടെ അനുമതിയോടെ മൂന്ന് കോടതികളും അടച്ചിട്ടു. അഡീഷണല്‍ ജില്ലാ കോടതികളും പ്രിന്‍സിപ്പല്‍ സബ് കോടതിയുമാണ് അടച്ചിട്ടത്.
ശരീരത്തില്‍ കുരുക്കളും ചൊറിച്ചിലും പനിയുമാണ് പിടിപ്പെട്ടത്. ഇതേ തുടര്‍ന്ന് തുടര്‍ന്ന് മെഡിക്കല്‍ സംഘം 30 പേരില്‍ നിന്നായി ശേഖരിച്ച രക്തവും സ്രവവും പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. രണ്ട് വനിത ജഡ്ജിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഇപ്പോള്‍ ചികിത്സ തേടിയിട്ടുള്ളത്. ഒരേ കെട്ടിടത്തില്‍ താഴെയും മുകളിലുമായി പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളുമായി ബന്ധപ്പെടുന്നവര്ക്കാര്ക്ക് രോഗബാധയുള്ളത്.
രോഗം ബാധിച്ചവരുടെ വീടുകളിലുള്ളവര്‍ക്ക് രോഗം പകര്ന്നിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. രക്ത-സ്രവ പരിശോധന റിപ്പോര്‍ട്ട് വരാതെ രോഗ കാരണം പറയാന്‍ സാധിക്കില്ലെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. ജില്ലാ കോടതിക്കായി പണി പൂര്‍ത്തിയായി വരുന്ന എട്ട് നിലയുള്ള പുതിയ കോര്‍ട്ട് കോംപ്ലക്സ് കെട്ടിടത്തിന്റെ തൊട്ടടുത്താണ് മൂന്ന് കോടതികളും പ്രവര്‍ത്തിക്കുന്നത്. പ്രവൃത്തി നടക്കുന്ന പകല്‍ മുഴുവന്‍ ഇവിടെ നിന്നു പൊടിപടലങ്ങള്‍ ഉയരുന്നുണ്ട്. ഇതൊക്കെയാകാം രോഗലക്ഷണങ്ങള്‍ക്ക് കാരണമാകാമെന്നും വിലയിരുത്തലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക