കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പോക്സോ കോടതി നാളെ വിധി പറയും. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചാണ് പ്രതിയായ അസഫാഖ് ആലം കൊലപ്പെടുത്തിയത്.
കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് ഏക പ്രതി അസ്ഫാക് ആലത്തിനെതിരെ എറണാകുളം പോക്സോ കോടതി വിധി പറയുന്നത്. അന്വേഷണവും കുറ്റപത്രം സമർപിക്കലും പോലീസ് വേഗത്തിൽ പൂർത്തീകരിച്ചിരുന്നു.
പെൺകുട്ടി കൊല്ലപ്പെട്ട് മൂന്ന് മാസം പൂർത്തിയാകുമ്പോഴാണ് അതിവേഗം നടപടികൾ പൂർത്തിയാക്കി കോടതി വിധി പ്രസ്താവിക്കുന്നത്. 26 ദിവസം നീണ്ടുനിന്ന വിചാരണയിൽ പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ഉൾപ്പെടെ 44 സാക്ഷികളെ വിസ്തരിച്ചു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. പ്രതി അസഫാഖ് ആലം സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൈമാറിയിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, കൊലപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ആലുവയില്‍ താമസമാക്കിയ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ ജ്യൂസ് വാങ്ങിക്കൊടുത്ത് വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി, ആലുവ മാർക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞഭാഗത്ത് എത്തിത്തിച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക