ഡല്‍ഹി: പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണിലെ വ്യക്തിവിവരങ്ങള്‍ ഭരണകൂടം ചോര്ത്താനിടയുണ്ടെന്ന സന്ദേശം ആപ്പിള്‍ കമ്പനിയില്‍ നിന്ന് ലഭിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ഐടി സെക്രട്ടറി എസ്. കൃഷ്ണന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആപ്പിള്‍ കമ്പനിക്ക് നോട്ടീസ് അയച്ചു.
സൈബര്‍ സുരക്ഷാ കേസുകള്‍ കൈകാര്യംചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് ആപ്പിളിന് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണവുമായി ആപ്പിള്‍ കമ്പനി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐടി സെക്രട്ടറി പറഞ്ഞു.
സന്ദേശത്തില്‍ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് സന്ദേശം ലഭിച്ച തൃണമൂല്‍ എംപി മഹുവ മൊയ്ത്ര അടക്കം ഐടി പാര്‍ലമെന്ററി സമിതിയിലെ നാല് അംഗങ്ങള്‍ സമിതി ചെയര്മാന് പ്രതാപ് റാവു ജാദവിന് കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഐടി മന്ത്രാലയം അന്വേഷണമാരംഭിച്ചത്. ഭരണകൂടഹാക്കര്മാര് തങ്ങളുടെ ഐ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് ആപ്പിള്‍ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രതിപക്ഷനേതാക്കള്‍ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക