കൊല്ലം കൊട്ടാരക്കരയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം പേജുകളിലാണ് ഇയാൾ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്.
അതേസമയം ഇയാളുടെ ഇരകളാക്കപ്പെട്ട പെൺകുട്ടികളിൽ ചിലർ കൊട്ടാരക്കര പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ ചിത്രങ്ങൾ വന്ന സമൂഹമാധ്യമ പേജുകളെല്ലാം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് വ്യാജ അക്കൗണ്ടുകളുടെ പിന്നിൽ ഒരാൾ തന്നെയാണെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഈ പേജുകളുടെ ഉടമയായ സജിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിലാണ് പ്രതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകളിലൂടെയാണ് പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉണ്ടാക്കിയത് എന്ന് പറഞ്ഞത്. ആദ്യം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യും. പിന്നിട് അതിൽ രൂപ മാറ്റം വരുത്തി നഗ്ന ചിത്രങ്ങളാക്കും. തുടർന്ന് വ്യാജ പ്രൊഫൈലുകളിലൂടെ ഇത് പ്രചരിപ്പിക്കുകയാണ് ഇയാൾ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക