കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയോടെ നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 140 ആയി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ട്. റെക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. രണ്ട് തവണയായി 40 സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഭൂചലനമായിരുന്നു ഇവിടെയുണ്ടായത്.
അപകടത്തില്‍ നിരവധി വീടുകള്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമെത്തി. പാറ്റ്ന, കതിഹാര്‍, ഈസ്റ്റ് ചമ്പാരന്‍, ദര്‍ഭംഗ, മുസാഫര്‍പുര്‍, വെസ്റ്റ് ചമ്പാരന്‍, സസാരാം, നവാഡ, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ മറ്റ് നിരവധി ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതായി ബിഹാറിലെ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച നേപ്പാളിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഉണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജജര്‍കോട്ട്, രുക്കും ജില്ലകളാണ്. ദൈലേഖ്, സല്യാന്‍, റോള്‍പ ജില്ലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളില്‍ നിന്നും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015 ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു.
പരിക്കേറ്റവരുടെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും സഹായത്തിനുമായി രാജ്യത്തെ മൂന്ന് സുരക്ഷാ ഏജന്‍സികളെയും അണിനിരത്തിയതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലിന്റെ ഓഫീസ് അറിയിച്ചു. പല സ്ഥലങ്ങളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി അധികൃതര്‍ അസോസിയേറ്റഡ് പ്രസിനോട് സ്ഥിരീകരിച്ചു. നിലവില്‍ നേപ്പാള്‍ സൈന്യവും നേപ്പാള്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിനായി അണിനിരന്നിട്ടുണ്ട്. മണ്ണിടിച്ചിലുകള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് എത്താനുള്ള വഴികളെ തടസപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക