താമസ വാടക നിയമത്തില്‍ പരിഷ്കരണത്തിനൊരുങ്ങി കുവൈത്ത്. പ്രവാസികളായ ബാച്ചിലര്‍മാരെ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ നിന്ന് മാറ്റുന്നതിന് വേണ്ടിയാണ് പരിഷ്കരണം കൊണ്ടുവരാനൊരുങ്ങുന്നത്. കരട് നിയമത്തിന് ഫത്വ, നിയമനിര്‍മാണ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
ജനങ്ങള്‍ കുടുംബങ്ങളുമായി കഴിയുന്ന ഭാഗങ്ങളിലും ഹൗസിങ് ഏരിയകളിലും ബാച്ചിലര്‍മാരെ താമസിപ്പിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന നിയമം മുനിസിപ്പല്‍, കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ഫഹദ് അല്‍ ഷൂലയാണ് മന്ത്രിസഭയ്ക്ക് മുന്നില്വച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുടുംബങ്ങള്‍ക്കുള്ള പ്രത്യേക പ്രദേശങ്ങളിലും പ്രൈവറ്റ് ഹൗസിങ് ഏരിയകളിലും അവിവാഹിതരായ പുരുഷന്മാര്ക്ക് പ്രോപ്പര്‍ട്ടി വാടകയ്ക്ക് നല്‍കുന്നത് പരിമിതപ്പെടുത്തുന്നതിന് കരട് നിയമത്തില്‍ കര്‍ശനമായ വ്യവസ്ഥകളുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് ബാച്ചിലര്‍മാരെ പൂര്‍ണമായി ഒഴിവാക്കുന്നതിലൂടെ കുടുംബങ്ങള്‍ക്കിടയിലെ സുരക്ഷയും കമ്മ്യൂണിറ്റി നിലവാരവും സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന് മന്ത്രാലയം കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക