കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തുടനീളം മഹാപഞ്ചായത്ത് സംഘടിപ്പിച്ച ശേഷം ഫെബ്രുവരിയിൽ കർഷകർ ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചു സംയുക്ത കിസാൻ മോർച്ച രംഗത്ത്.
സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ചേർന്ന് വിവിധ ആവശ്യങ്ങളിലെ പ്രസ്ഥാനത്തിന്റെ തന്ത്രം രൂപപ്പെടുത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. “സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളെക്കുറിച്ചും കർഷകരുടെ ആവശ്യങ്ങളെക്കുറിച്ചും കർഷകരെ ബോധവത്കരിക്കുന്നതിനായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തുടനീളം 20 മഹാപഞ്ചായത്തുകൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ഈ മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ചതിന് ശേഷം ഡൽഹി മാർച്ച് 2024 ഫെബ്രുവരി 26ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു” എന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) വിളകൾ വാങ്ങാൻ ഉറപ്പുനൽകുന്ന നിയമം, കടം എഴുതിത്തള്ളൽ, വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം നിർത്തുക, 60 വയസ്സിന് മുകളിലുള്ള കർഷകർക്ക് പെൻഷൻ എന്നിവ ഉൾപ്പെടെ എട്ട് പ്രധാന ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക