ഗാസ: ബുധനാഴ്ച ഗാസാ സിറ്റിയുടെ ഹൃദയഭാഗത്ത് ഹമാസും ഇസ്രയേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഹമാസിന്റെ ഭൂഗര്‍ഭതുരങ്ക ശൃംഖലകള്‍ കണ്ടെത്തി ആക്രമണം ആരംഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. 130 തുരങ്കങ്ങള്‍ തകര്‍ത്തെന്ന് സേനാവക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
ഹമാസിന്റെ ആയുധനിര്‍മാതാക്കളില്‍ പ്രധാനിയായ മുഹ്സിന് അബു സിനയെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ബുധനാഴ്ചവരെ 10,569 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 4324 പേര് കുട്ടികളാണെന്നും പലസ്തീന് ആരോഗ്യമന്ത്രാലയം പറഞ്ഞു. 26,457 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ പ്രതിദിനം ശരാശരി 160-ലധികം കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.
ആക്രമണം രൂക്ഷമായതോടെ വടക്കന്‍ ഗാസയില്‍ നിന്ന് ആയിരങ്ങള്‍ ബുധനാഴ്ചയും കാല്‍നടയായി തെക്കന്‍ ഗാസയിലേക്കു പലായനം ചെയ്തു. ഒരു ലക്ഷംപേര്‍ ഇപ്പോഴും വടക്കുണ്ടെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍വക്താവ് ഇയോണ്‍ ലെവി പറഞ്ഞു. ഗാസാ സിറ്റിയിലെ അല്‍ ഖുദ്സ് ആശുപത്രിയിലേക്കുള്ള എല്ലാ വഴികളും ഇസ്രയേല്‍ സൈന്യം അടച്ചെന്ന് ജീവകാരുണ്യസംഘടനയായ റെഡ് ക്രോസ് അറിയിച്ചു. പരിക്കേറ്റവരെ പരിചരിക്കാന്‍ ആശുപത്രിജീവനക്കാര്‍ക്ക് പുറത്തേക്കുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും റെഡ് ക്രോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക