തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വിലവര്‍ധനവ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരില്ലെന്ന് ഭക്ഷ്യവകുപ്പ്. അടുത്ത വര്‍ഷം ജനുവരി ആദ്യവാരത്തോടെ വിലവര്‍ധനവ് ഉണ്ടായേക്കും. പൊതുവിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകും വിലവര്‍ധനവ്.
അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇടതുമുന്നണി യോഗത്തിൽ ധാരണയായെങ്കിലും നവകേരള സദസ്സിനുശേഷം മാത്രമേ ഇത് നടപ്പാക്കാവൂ എന്ന് ധാരണയായതായാണ് സൂചന.
ചെറുപയർ, ഉഴുന്ന്, കടല, തുവരപരിപ്പ്, മുളക്, മല്ലി, വന്‍പയര്‍, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ സാധനങ്ങള്‍ക്കാണ് വില കൂടുക. ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോള്‍ വിലകൂട്ടുന്നത്. എത്ര കൂട്ടണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നാണ് എൽഡിഎഫ് യോഗത്തിന്റെ തീരുമാനം.
അടുത്ത വര്‍ഷം ആദ്യവാരത്തോടെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ സപ്ലൈകോ നല്‍കുമെന്ന ഉറപ്പും ഭക്ഷ്യമന്ത്രി നല്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ് സിഡിയിൽ ലഭിക്കുന്ന അവശ്യസാധനങ്ങളുടെ കുറവ് സപ്ലൈക്കോയിൽ രൂക്ഷമായിരുന്നു. ഇതിനിടെയാണ് വില വർധനയുണ്ടാകുന്നത്.പതിമൂന്ന് ആവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽഡിഎഫ് യോഗം അനുമതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക