തിരുവനന്തപുരത്ത് സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദത്തെ തുടർന്ന് എൻഎസ്എസ് സംഘടിപ്പിച്ച നാമജപയോക്ഷയാത്രയ്ക്കെതിരായ കേസ് സർക്കാർ എഴുതി തള്ളി. എൻഎസ്എസുമായി ഉണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായാണ് ഘോഷയാത്ര കൊണ്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായില്ല എന്നും എൻഎസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നില്ലെന്നും കാണിച്ച് സർക്കാർ ഇടപെട്ട് കേസ് അവസാനിപ്പിച്ചത്.
ഇത് സംബന്ധിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ ഓഗസ്റ്റ് 2നാണ് സ്പീക്കർ എ എൻ ഷംസീർ നടത്തിയ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര നടത്തിയത്. ഘോഷയാത്രയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.
തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള എൻഎസ്എസിന്റെ 175 കരയോഗങ്ങളിൽ നിന്നുള്ള ആളുകളാണ് എൻഎസ്എസ് ഓഗസ്റ്റ് 2 ന് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയിൽ പങ്കെടുത്തത്. നാമജപ ഘോഷയാത്ര അന്യായമായ സംഘംചേരലാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക