ഡല്‍ഹി: അറബിക്കടലില്‍ ചൈനയുടെയും പാകിസ്താന്റെയും നാവികസേനകള്‍ സംയുക്ത പട്രോളിങ് ആരംഭിച്ചു. ഇരുവരുടെയും സംയുക്ത പട്രോളിങിനെ കരുതലോടെയാണ് ഇന്ത്യ ഇതിനെ വീക്ഷിക്കുന്നത്. ഇന്ത്യ-യു.എസ് വിദേശ-പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കുന്ന ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ച ഡല്‍ഹിയില്‍ നടന്നതിന് പിന്നാലെയാണ് വടക്കന്‍ അറബിക്കടലില്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനിയും അണിനിരത്തിയുള്ള സംയുക്തനീക്കം ആരംഭിച്ചത്.
ലോകത്ത് 90 ശതമാനം എണ്ണനീക്കം നടക്കുന്നത് ഇവിടെയാണ്. മലാക്ക കടലിടുക്കിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച നിമിഷംമുതല്‍ ചൈന-പാക് സേനകളുടെ കപ്പലുകള്‍ നിരീക്ഷിച്ചുവരുകയാണെന്ന് നാവികസേന അറിയിച്ചു. ഏഴു ദിവസത്തെ അഭ്യാസപ്രകടനമാണ് നടക്കുന്നത്. ഹെലികോപ്റ്റര്‍ ക്രോസ്-ഡെക്ക് ലാന്‍ഡിങ്, ജോയിന്റ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ, സംയുക്ത അന്തര്‍വാഹിനിവിരുദ്ധ ഡ്രില്ലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആറുകപ്പലുകളാണ് ചൈന നീറ്റിലിറക്കിയിരിക്കുന്നത്.
പാകിസ്താന് ഒമ്പത് കപ്പലുകള്‍, മൂന്ന് ഹെലികോപ്റ്ററുകള്‍, നാല് യുദ്ധവിമാനങ്ങള്‍, ഒരു പട്രോളിങ് വിമാനം എന്നിവയും ഇറക്കിയിട്ടുണ്ട്. അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും ഉള്‍പ്പെടുത്തിയുള്ള അഭ്യാസപ്രകടനങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈന സ്ഥിരമായി ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അറബിക്കടലില്‍ ചൈനയും പാകിസ്താനും നടത്തുന്ന പട്രോളിങ്ങിനെക്കുറിച്ച് ഇന്ത്യക്ക് അറിവുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടക്കുന്ന ഈ അഭ്യാസങ്ങള്‍ ഇന്ത്യ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക