ഗാസ: ഗാസയില്‍ ഭക്ഷ്യവിതരണം ഉള്‍പ്പെടെ തടസപ്പെട്ടതോടെ ക്ഷാമമുണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ ഫുഡ് പ്രോഗ്രാം. ഇന്ധനക്ഷാമവും ആശയവിനിമയ സംവിധാനങ്ങളിലെ തകരാറും മൂലം ഗാസയിലേക്കുള്ള യു എന്‍ സഹായവിതരണം വീണ്ടും നിര്‍ത്തിവച്ചിരിക്കുകയാണ്. രണ്ടുദിവസമായി ഗാസയിലേക്ക് ട്രക്കുകള്‍ എത്തിയിട്ടില്ല.
മൂന്ന് ഇന്ധന ട്രക്കുകള്‍ ഗാസയിലേക്ക് കടക്കാന്‍ തയാറാണെന്ന് ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല. ഇതിനിടെ ഗാസയില്‍ രോഗം പടര്‍ന്നുപിടിക്കുന്ന തോതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. ശ്വാസകോശ സംബന്ധമായി രോഗം ബാധിച്ച എഴുപതിനായിരത്തിലധികം കേസുകളും നാല്‍പ്പത്തി നാലായിരത്തിലധികം വയറിളക്ക കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഗാസയിലെ തെക്കന്‍ നഗരമായ ഖാന് യൂനിസിലെ ഒരു വീട് ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പലസ്തീന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഗാസയിലെ നുസീരിയത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് 18 സാധാരണക്കാര്‍ക്കും ജീവന് നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക