തിരുവനന്തപുരം: ചെ ഇന്റര്‍നാഷണല്‍ ചെസ്സ് ഫെസ്റ്റിവലില്‍ ക്യൂബയെ തോല്‍പ്പിച്ച് കേരളം. ക്ലാസിക്, റാപിഡ്, ബ്ലിറ്റ്സ് ഇനങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന മത്സരങ്ങളില്‍ കേരളം 42.5 പോയിന്റും ക്യൂബ 37.5 പോയിന്റും നേടി.
ഫെസ്റ്റിവലിന്റെ മൂന്നാം ദിനമായ ശനിയാഴ്ച റാപ്പിഡ്, ബ്ലിറ്റ്സ് ഇനങ്ങളില്‍ നാലും എട്ടും റൗണ്ടുകള്‍ മത്സരങ്ങള്‍ നടന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കേരളത്തിന്റെ വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ നിമ്മി എ ജി നേടിയ വിജയത്തിലൂടെ കേരളം ക്ലാസിക്കല്‍ ഇനത്തില്‍ വിജയിച്ചിരുന്നു.
മൂന്ന് സമനിലകളിലായി കേരളം 10-6 ന്റെ ലീഡും നേടിയിരുന്നു. ശനിയാഴ്ച നടന്ന റാപ്പിഡ് ഇനത്തില്‍ ക്യൂബന്‍ സംഘം ഒരു വിജയവും രണ്ടു സമനിലയും സഹിതം 16 പോയിന്റുമായി മുന്നേറി. രണ്ടാം റൗണ്ടില്‍ ക്യൂബന്‍ സംഘം മുഴുവന്‍ മത്സരവും ജയിച്ചു കേരളത്തെ ഞെട്ടിച്ചു.
ബ്ലിറ്റ്സ് ഫോര്‍മാറ്റിന്റെ എട്ട് റൗണ്ടുകളില്‍, നാല് റൗണ്ടുകള്‍ സമനിലയിലായപ്പോള്‍ ക്യൂബക്കാര്‍ക്ക് ആദ്യ മത്സരത്തില്‍ ഒരു ജയം മാത്രമേ നേടാനായുള്ളൂ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗൗതം കൃഷ്ണ ക്യൂബന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലിസാന്ദ്രയ്ക്കെതിരെ രണ്ട് തവണയും (റൗണ്ട് 2, 6), ഐഎം റോഡ്നി ഓസ്കാറിനെതിരേ (റൗണ്ട് 5) നിര്‍ണായക മൂന്ന് വിജയങ്ങള്‍ നേടി.
ക്യൂബന്‍-കേരള താരങ്ങളെ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ രാമചന്ദ്രന് അനുമോദിച്ചു. ഇരു ടീമുകള്‍ക്കുമുള്ള ട്രോഫികളും അദ്ദേഹം കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക