ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തുരങ്കത്തിനകത്ത് കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം തുടരുന്നു. ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേക്ക് ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതായി ദേശീയപാത വികസന കോര്പറേഷന് ഡയറക്ടര്‍ അറിയിച്ചു. 41 പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
പൈപ്പ് സ്ഥാപിച്ചതോടെ കുടുങ്ങിക്കിടക്കുന്നവരുമായി കൂടുതല്‍ ആശയവിനിമയം നടത്താനും ഇവര്‍ക്കുള്ള ഭക്ഷണവും അവശ്യ മരുന്നുകളും എത്തിക്കാനുമാകും. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിആര്‍ഡിഒ വികസിപ്പിച്ച രണ്ട് റോബട്ടുകളെയും രക്ഷാദൗത്യത്തിന് എത്തിച്ചിട്ടുണ്ട്. ക്യാമറ ഘടിപ്പിച്ച ചെറു റോബട്ടിനെ കടത്തിവിട്ട് അപ്പുറമുള്ള സാഹചര്യങ്ങളും തൊഴിലാളികളുടെ തല്‍സമയ ദൃശ്യങ്ങളും പരിശോധിക്കാനാണു നീക്കം.
അതിനിടെ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും ഇന്നലെ തുരങ്കം തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചു. അതിപരിസ്ഥിതിലോല മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാണെന്നും തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരീക്ഷിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക