തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യംചെയ്യും. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 10 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന് മുന്‍പാകെ ഹാജരാകുമെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഉടന്‍ കൈമാറും. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് രാഹുല്‍ സഹായം ചെയ്തു എന്നതിനെക്കുറിച്ചാണ് അന്വേഷണം. അറസ്റ്റിലായവര്‍ക്ക് രാഹുലുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ രാഹുല്‍ സ്വന്തം കാര്‍ നല്‍കിയെന്നും പ്രതികളായ ഫെനി നൈനാനും ബിനില്‍ ബിനുവിനും മൊബൈല്‍ ഒളിപ്പിക്കാന്‍ സഹായം ചെയ്തുവെന്നുമാണ് പൊലീസ് ഭാഷ്യം. കാര്‍ഡ് നിര്‍മാണത്തെക്കുറിച്ച് രാഹുലിന് അറിയാമെന്ന സംശയമാണ് പൊലീസിനുള്ളത്. കേസിലെ നാല് പ്രതികള്‍ക്ക് ജാമ്യം കിട്ടിയെങ്കിലും ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാണ് പൊലീസ് ശ്രമം.
ഒന്നിടവിട്ട ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഇവര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഒന്നാം പ്രതി ഫെനി നൈനാനുമായി രാഹുലിന് അടുത്ത ബന്ധമാണുള്ളത്. മറ്റുള്ളവരാവട്ടെ, രാഹുലിന്റെ കര്‍മമണ്ഡലമായ പത്തനംതിട്ടയിലെ പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും. അതുകൊണ്ട് കേസില്‍ രാഹുലിന് പങ്കുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കാന്‍ തന്നെയാണ് പൊലീസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക