കുസാറ്റ് സർവകലാശാലയിൽ തിങ്കളാഴ്ച നടക്കാനിരുന്ന എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവെച്ചു. കഴിഞ്ഞദിവസം ഗാനമേളക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകളും ക്ലാസ്സുകളും എല്ലാം മാറ്റിവച്ചത്. പരീക്ഷകൾ നടത്തുന്നതിനുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു.
എറണാകുളം കൂത്താട്ടുകുളം കിഴക്കൊമ്പ് കൊച്ചു പാറയിൽ തമ്പിയുടെ മകനും രണ്ടാംവർഷ സിവിൽ വിദ്യാർഥിയുമായ അതുൽ തമ്പി, പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജ് കുട്ടിയുടെ മകളും രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിനിയുമായ ആൻ റിഫ്ത, കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലം പാറ വയലപ്പള്ളി തോമസ് കറിയയുടെ മകളും രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനിയുമായ സാറാ തോമസ് എന്നിവരും പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽബിൻ ജോസഫ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
അപകടത്തെ തുടർന്ന് നിലവിൽ 38 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ മലപ്പുറം സ്വദേശി ഷെബ, ആലപ്പുഴ സ്വദേശിയായ ഗീതാഞ്ജലി എന്നിവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക