സംസ്ഥാനത്ത് സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെൻഡറിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ സാധനങ്ങൾക്കുള്ള കരാർ എടുക്കാൻ ആളില്ലാതായി. ടെൻഡറിൽ പങ്കെടുത്തവർ ഉയർന്ന തുക കോട്ട് ചെയ്തതിനാൽ സപ്ലൈകോ ടെൻഡർ നിരസിക്കുകയും ചെയ്തു .
വ്യാപാരികൾക്ക് സപ്ലൈകോ നൽകാനുള്ള കുടിശ്ശിക തുകയായ 700 കോടിയോളം രൂപ ഓണത്തിന് ശേഷം നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തുക ധനവകുപ്പ് അനുവദിച്ചില്ല. ഇതാണ് കരാറുകാർ കൂട്ടത്തോടെ പിൻവാങ്ങുന്നതിന് കാരണമായി തീർന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ സപ്ലൈകോ ക്ഷണിച്ച ടെൻഡറുകളിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. കുടിശ്ശിക തുക ലഭിക്കുന്നതിലെ അനിശ്ചിതത്വമാണ് കുടിശ്ശിക നൽകാതെ ടെന്ററിൽ പങ്കെടുക്കില്ലെന്ന് വ്യാപാരികളുടെ നിലപാടിന് കാരണം. ടെൻഡറിൽ പങ്കെടുത്ത വ്യാപാരികൾ ഉയർന്ന തുക കോട്ട് ചെയ്തതോടെ ഈ നിരക്കിൽ സാധനങ്ങൾ വാങ്ങാൻ ആകില്ലെന്ന് സപ്ലൈകോയും വ്യക്തമാക്കി.
നവംബർ 14ന് പരിപ്പ്, അരി, പഞ്ചസാര, ഏലം എന്നിവയ്ക്ക് സപ്ലൈകോ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും വ്യാപാരികളിൽ നിന്നുള്ള പ്രതികരണം മോശമായതിനെ തുടർന്ന് ടെൻഡർ സപ്ലൈകോ നിരസിക്കുകയായിരുന്നു. വീണ്ടും ടെൻഡർ ക്ഷണിക്കാൻ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ടെങ്കിലും വ്യാപാരികൾ സഹകരിച്ചില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക