ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയ്ക്ക് സ്ഥാനചലനം സംഭവിച്ചതായി റിപ്പോര്‍ട്ട്. 30 വര്‍ഷത്തോളം സമുദ്രത്തിന്റെ അടിത്തട്ടില്‍ കുടുങ്ങിക്കിടന്ന ലണ്ടന്റെ രണ്ടിരട്ടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഇപ്പോള്‍ സ്വതന്ത്രമായി ചലിക്കാന്‍ തുടങ്ങിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. എ23എ വിളിക്കപ്പെടുന്ന ഈ മഞ്ഞുമലയ്ക്ക് 3884 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമാണുള്ളത്.
ഒരു ബ്രിട്ടീഷ് ദ്വീപിന് സമീപത്തേക്കാണ് ഇപ്പോള്‍ മഞ്ഞുമല നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1986 -ല്‍ ആണ് ഇത് അന്റാര്‍ട്ടിക്ക് തീരപ്രദേശത്ത് നിന്ന് അടര്‍ന്ന് മാറി സമുദ്രത്തിന്റെ അടിത്തട്ടില്‍ പതിച്ച് ഒരു ഐസ് ദ്വീപായി മാറിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ മൂന്നില്‍ രണ്ട് ഭാഗത്തോളം ഉയരമുള്ള മഞ്ഞുപാളിയുടെ കനം 399 മീറ്റര്‍ ആണ്. 1986 -ല്‍ ഇത് തകരുന്നതിന് മുമ്പ്, ‘ദ്രുഷ്നയ 1’ എന്ന് വിളിക്കപ്പെടുന്ന ഒരു സോവിയറ്റ് ഗവേഷണ നിലയത്തിന് ഇത് ആതിഥേയത്വം വഹിച്ചിരുന്നു.
അതിശക്തമായ കാറ്റും പ്രവാഹങ്ങളും കൊണ്ടാണ് കടലിന്റെ അടിത്തട്ടിലെ ചെളിയില്‍ ഇതുവരെയും കുടുങ്ങിക്കിടന്ന മഞ്ഞുമലയ്ക്ക് ഇപ്പോള്‍ സ്ഥാനചലനം സംഭവിച്ചിരിക്കുന്നത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയില്‍ നിന്നുള്ള റിമോട്ട് സെന്‍സിംഗ് വിദഗ്ധനായ ഡോ. ആന്‍ഡ്രൂ ഫ്ലെമിംഗ് പറയുന്നതനുസരിച്ച് 2020-ല്‍ ആണ് ആദ്യത്തെ ചലനം കണ്ടെത്തിയത്.
ബ്രിട്ടീഷ് ദ്വീപായ സൗത്ത് ജോര്‍ജിയയ്ക്ക് സമീപം എ23എ കുടുങ്ങുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഇങ്ങനെ സംഭവിച്ചാല്‍ ദ്വീപില്‍ വസിക്കുന്ന ദശലക്ഷക്കണക്കിന് സീലുകള്‍ക്കും പെന്‍ഗ്വിനുകള്‍ക്കും മറ്റ് കടല്‍പ്പക്ഷികള്‍ക്കും ഇത് ഒരു പ്രശ്നമായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എ23എ യുടെ ചലനം ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക