കൊച്ചി: കുസാറ്റിലുണ്ടായ അപകടം അന്വേഷിക്കാൻ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.
തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും അറുപതിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നതിനും ഇടയായതിനെപ്പറ്റി അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. 64 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളജിലും, കിൻഡർ ആശുപത്രിയിലും, ആസ്റ്റർ മെഡിസിറ്റിലിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കുസാറ്റിലെ ഓപ്പൺ സ്റ്റേജിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പൺ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോൾ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേർ ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓഡിറ്റോറിയത്തിൽ 700-800 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാർത്ഥികൾ വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക