കൊച്ചി: കുസാറ്റില്‍ നാലു പേരുടെ മരണത്തിനിടെയാക്കിയ അപകടത്തില്‍ അനുശോചിച്ച് എം.പി രാഹുല്‍ ഗാന്ധി. കുസാറ്റിലുണ്ടായ നാലു പേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദുഖമുളവാക്കുന്നതുമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനമറിയിക്കുന്നു. ഇത്രയും ദുഷ്കരമായ സമയത്തെ അതീജീവിക്കാന്‍ അവര്‍ക്ക് കരുത്തുണ്ടാകട്ടെ. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, അവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം നല്‍കണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് കുസാറ്റില്‍ ദാരുണമായ അപകടമുണ്ടായത്. കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര് മരിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്വിന് ജോസഫ് എന്നിവരാണ് മരിച്ചത്. ആല്വിന് ജോസഫ് കുസാറ്റിലെ വിദ്യാര്‍ഥിയല്ലെന്നാണ് ലഭിക്കുന്ന വിവരം.
64 പേര് ചികിത്സയിലാണ്. ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. പരിക്കേറ്റവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. അപകടത്തില്‍ പെട്ടവരെ കുറിച്ച് അറിയാന്‍ ഹെല്പ്ലൈന് നമ്പറുകള്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക