കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന് താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛന്.
അതേസമയം, കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറു വയസ്സുകാരി ആശുപത്രി വിട്ടു. ഓയൂരില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ശേഷം കുട്ടിയെ കൊല്ലത്തെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ എത്തിച്ച് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകല്‍ നടന്നിട്ട് നാല് ദിവസമായിട്ടും ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ഇന്നലെ ചാത്തന്നൂരില്‍ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ക്ക് അപ്പുറം സംഭവ ശേഷമുള്ള മറ്റൊരു ദൃശ്യവും പൊലീസിന് കിട്ടിയിട്ടില്ല. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ തുടര്‍ച്ചയായ ദൃശ്യങ്ങള്‍ കിട്ടുന്നില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ ഓട്ടോ എന്നിവയെ പറ്റിയും ഇതുവരെയും ഒരു സൂചനയുമില്ല. അതിനിടെ തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പ് ഇതേ കാര്‍, ഇതേ റൂട്ടില്‍ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. കൊല്ലം പള്ളിക്കല്‍ മൂതലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കിട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31ന് പാരിപ്പള്ളിയില്‍ നിന്നും ചടയമംഗലം ഭാഗത്തേക്ക് കാര്‍ പോകുന്നതാണ് ദൃശ്യങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക