യുപിഐ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വ്യക്തികള്‍ക്കിടയില്‍ ആദ്യമായി നടക്കുന്ന ഇടപാടില്‍ സമയപരിധി ഏര്‍പ്പെടുത്താനാണ് നീക്കം. അതായത്, ഇനിമുതൽ യുപി പേയ്മെന്റ് നടത്തുമ്പോൾ പണം അക്കൗണ്ടിലെത്താൻ 4 മണിക്കൂർ കാലതാമസം വരും. ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിനാണു ഈ നടപടി.
രണ്ട് വ്യക്തികൾ തമ്മിൽ ആദ്യമായി യുപിഐ ഇടപാട് നടത്തുമ്പോൾ നാല് മണിക്കൂറെങ്കിലും സമയത്തേക്ക് പണമയക്കൽ തടയാനാണ് നീക്കം. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്കാണ് ഈ നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.
ഡിജിറ്റൽ പണമിടപാടുകൾക്ക് കാലതാമസം വരുത്തുമെന്നതിനാൽ ഈ നീക്കം വലിയ വിവാദമാകുമെന്നത് തീർച്ചയാണ്.
അതേസമയം, സൈബർ സെക്യൂരിറ്റി ഉറപ്പാക്കാൻ ഈ നീക്കം അത്യാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. അധികം വൈകാതെ തന്നെ നിയന്ത്രണം നടപ്പാക്കുകയാണെങ്കിൽ, ഇമ്മീഡിയേറ്റ് പേയ്മെന്റ് സർവീസ് (IMPS),റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS),യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI)എന്നിവയെ ഇവ ബാധിക്കും.
നിലവില്‍ പരസ്പരം യു.പി.ഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ല. പുതിയതായി ഇടപാട് നടത്തുന്ന അക്കൗണ്ടുകള്‍ തമ്മിലാണ് ഈ നാല് മണിക്കൂര്‍ സമപരിധി ബാധകമാകുക. അതേസമയം, കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം സമയപരിധി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക