ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ശനിയാഴ്ച ജയ്പൂരിലെ കോണ്‍ഗ്രസ് വാര് റൂമില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
താന്‍ സ്ഥാനാര്‍ത്ഥികളുമായി സംസാരിച്ചുവെന്നും ഗെഹ്ലോട്ട് പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ, പാര്‍ട്ടി മേധാവി ഗോവിന്ദ് സിംഗ് ദോട്ടസാര എന്നിവരും ഗെഹ്ലോട്ടുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നവംബര്‍ 25 നാണ് രാജസ്ഥാനിലെ 199 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 75.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് 2018 തെരഞ്ഞെടുപ്പ് പോളിങ് ശതമാനത്തേക്കാള്‍ കൂടുതലായിരുന്നു.
2018 ല്‍ 74.71 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇത്തവണ രാജസ്ഥാനില്‍ കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്. സംസ്ഥാനത്തെ അഴിമതിയും ക്രമസമാധാന പ്രശ്നങ്ങളും ആരോപിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കോണ്‍ഗ്രസിനെ ഇത്തവണ തറപറ്റിക്കാനാകുമെന്നും ബിജെപി വിശ്വസിക്കുന്നു. വൈകിട്ടോടെ രാജസ്ഥാനില്‍ ആര് ഭരണത്തിലേറുമെന്ന് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക