ഗാസ സിറ്റി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാനായി ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍. ദോഹയില്‍ ചര്‍ച്ചയ്ക്കായി എത്തിയ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളോട് ഉടന്‍ നാട്ടിലേക്ക് തിരികെ വരാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സമാധാനചര്‍ച്ച അടഞ്ഞ അധ്യായമാണെന്നും ചര്‍ച്ചയില്‍ ഇസ്രയേലിന്റെ താല്പര്യങ്ങള്ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നു പിന്നോട്ടുപോകില്ലെന്നും അതുവരെ ഗാസയില്‍ വെടിനിര്‍ത്തലിന് വഴങ്ങില്ലെന്നും ഇസ്രയേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന് ഏകപക്ഷീയമായി തീരുമാനമെടുത്തിരിക്കുന്നത്.
ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ ഇസ്രയേല്‍ ഗാസയില്‍ കടുത്ത ആക്രമണം നടത്തുകയാണ്. വെള്ളിയാഴ്ച അവസാനിച്ച വെടിനിര്‍ത്തല്‍ സമയപരിധിക്കു ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ മാത്രം 186 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 600ലധികം പേര്‍ക്ക് പരിക്കേറ്റു. സമാധാനചര്‍ച്ചാ മേശയില്‍ ഇസ്രയേലിനെ വീണ്ടുമെത്തിക്കാന്‍ ശ്രമിക്കുമെന്ന് സഖ്യകക്ഷിയായ അമേരിക്കയും ഖത്തറും ഈജിപ്തും അറിയിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക