തിരുവനന്തപുരം: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കലൂർ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പിങ്ക് ലൈന്‍ പദ്ധതിക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണ് രണ്ടാംഘട്ട പിങ്ക് ലൈന്‍ നിര്‍മിതി. 11 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.
പാലാരിവട്ടം ജങ്ഷന്, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, കാക്കനാട് ജങ്ഷന്, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് (1, 2) എന്നിവിടങ്ങളിലുള്‍പ്പടെ സ്റ്റേഷനുകള്‍ ഉണ്ടാകും. പദ്ധതിയുടെ ആകെ ചെലവ് 1975 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക