വൻ ഭൂരിപക്ഷത്തോടെ മിസോറാമിൽ അധികാരത്തിലെത്തി സോറം പീപ്പിൾസ് മൂവ്മെന്റ്. തൂക്കുസഭ വരുമെന്ന എക്സിറ്റ്പോൾ പ്രവചനങ്ങളെ തള്ളിയാണ് വ്യക്തമായ ഭൂരിപക്ഷവും ആയി സോറം പീപ്പിൾസ് മൂവ്മെന്റ് മിസോറാമിൽ അധികാരത്തിലെത്തുന്നത്.
2019ൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമ്പോൾ പാർട്ടിയുടെ നേതാവ് ലാൽ ദുഹോമ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഗോവയിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ലാൽ ദുഹോമയെ ഇന്ദിരാഗാന്ധി തന്റെ സുരക്ഷാ സംഘത്തിലും ഉൾപ്പെടുത്തിയിരുന്നു.
80 കളുടെ തുടക്കത്തിൽ ഹിപ്പികൾക്കും മയക്കുമരുന്ന സംഘങ്ങൾക്കുമെതിരെ നടപടിയെടുത്ത് ശ്രദ്ധേയനായ ലാൽ ദുഹോമ ഐപിഎസ് ഉദ്യോഗം രാജിവച്ചാണ് മിസോറാമിലെ കോൺഗ്രസ് പ്രസിഡന്റ് ആയത്. കോൺഗ്രസ് ടിക്കറ്റിൽ 1984 ൽ ലോക്സഭയിലേക്ക് വിജയിച്ച ലാൽ ദുഹോമയെ 1988ലെ കൂറുമാറ്റനിയം നിരോധന നിയമപ്രകാരം ആയോഗ്യനാക്കുകയും ചെയ്തു.
മിസോറാമിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ ജനപ്രതിനിധിയായി മാറി അദ്ദേഹം. സോറം പീപ്പിൾസ് മുന്നണി സ്ഥാനാർത്ഥിയായി 2018 ൽ വിജയിച്ച അദ്ദേഹം പിന്നീട് സോറം പ്യൂപ്പിൾസ് മൂവ്മെന്റ് രൂപീകരിച്ചപ്പോൾ വീണ്ടും അയോഗ്യനാക്കപ്പെട്ടു.
തന്റെ കരുത്ത് തെളിയിച്ച് തൊട്ടടുത്ത ഉപതിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങുകയും ഒരു സീറ്റുണ്ടായിരുന്ന ബിജെപി രണ്ട് സീറ്റ് നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക