84,600 പേജും 12 പ്രതികളുമായി വിവാദമായ മുട്ടിൽ മരം മുറിക്കേസിന്റെ കുറ്റപത്രം സമർപ്പിച്ചു. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് അഗസ്റ്റിൻ സഹോദരന്മാർ അടക്കം 12 പ്രതികളുടെ മേൽ ചുമത്തിയിട്ടുള്ളത്.
സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി വി ബെന്നിയാണ് കോടതിയിൽ സമർപ്പിച്ചത്.
റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറുപടി നടന്ന മുട്ടിൽ മരം മുറിക്കേസിൽ റോജി അഗസ്റ്റിൻ, ആൻഡോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ ആയിരുന്ന കെ കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു, അഗസ്റ്റിൻ സഹോദരന്മാരുടെ ഡ്രൈവർ വിനീഷ്, മരം മുറിക്ക് ഇടനിലക്കാരായി നിന്ന വരും മരം വാങ്ങിയവരുമായ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, നാസർ, രവി,മനോജ് എന്നിവരാണ് പ്രതികൾ.
84,600 പേജ് ഉള്ള കുറ്റപത്രത്തിൽ 420 സാക്ഷികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ക്രിമിനൽ കേസിൽ ആദ്യമായാണ് മരങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുന്നത് എന്ന പ്രത്യേകതയും കേസിനുണ്ട്. റവന്യൂ വകുപ്പിന്റെ കെഎൽസി നടപടികൾ പൂർത്തിയാക്കിയ ശേഷം അനുബന്ധ കുറ്റപത്രവും സമർപ്പിക്കും.
മരമുറിക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും സർക്കാരിൽ നിക്ഷിപ്തമായ മരങ്ങൾ മുറിക്കരുത് എന്ന് ധാരണയുള്ളവരാണ് പ്രതികൾ എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 500 വർഷത്തിലധികം പഴക്കമുള്ള ഈട്ടി മരങ്ങളടക്കം മുറിച്ചു കടത്തിയ കേസിന്റെ ഡിഎൻഎ പരിശോധന ഫലം കേസിലെ നിർണായക തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക