പ്രളയത്തിന്റെ അതിഭീകരത നേരിടുന്ന തമിഴ്നാടിന് സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതി രൂക്ഷമായ പ്രകൃതിക്ഷോഭത്തെയാണ് ചെന്നൈ നഗരം നേരിടുന്നത് എന്നും ഈ കെടുതിയിൽ നമ്മൾ തമ്മിൽ സഹോദരങ്ങളെ ചേർത്തുനിർത്തേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജീവൻ രക്ഷ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്നും പിണറായി വിജയൻ അഭ്യർത്ഥിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തുനിർത്തേണ്ടതുണ്ട് എന്ന് പറഞ്ഞ മുഖ്യമന്ത്രി തമിഴ്നാട്ടിൽ ഇതിനകം 500 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായും അറിയിച്ചു.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ;
“അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്. തമിഴ്നാട്ടിൽ ഇതിനകം 5000-ൽ അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കഴിഞ്ഞു. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാൻ തമിഴ്നാടിനൊപ്പം നിൽക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്”.
അതേസമയം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ ഉണ്ടായ അതിശക്തമായ മഴയ്ക്ക് നേരിയ ശമനം ഉണ്ടാവുകയും നഗരത്തിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തു.
ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് അടച്ച ചെന്നൈ വിമാനത്താവളവും തുറന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് ചെന്നൈ നഗരത്തിൽ പ്രളയത്തെ തുടർന്ന് എട്ടുപേർ മരിച്ചതായുള്ള ഔദ്യോഗിക കണക്ക് സർക്കാർ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക