ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകളിലും അനുബന്ധ കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ധനസഹായവും സർക്കാർ ഉറപ്പു നൽകുന്നു.
ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും സർവകലാശാലകൾ തന്നെ വഹിക്കണമെന്ന് സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ ആവശ്യപ്പെട്ടു.
2014 ലാണ് ട്രാൻസ്ജെൻഡർ വിഭാഗത്തെ അംഗീകരിച്ചും അവരുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുമുള്ള സുപ്രീംകോടതി വിധി പുറത്തുവന്നത്. സിബിഎസ്ഇ അടക്കം ചില സംസ്ഥാന ബോർഡുകൾ സ്ത്രീക്കും പുരുഷനും പുറമേ പ്രത്യേക വിഭാഗമായ ട്രാൻസ്ജെൻഡറുകളെയും കൂട്ടിച്ചേർത്തു.
എന്നാൽ പല സംസ്ഥാന ബോർഡുകളും ഇപ്പോഴും ട്രാൻസ്ജെൻഡറുകൾക്കായി പ്രത്യേക വിഭാഗം സൃഷ്ടിക്കാൻ തയ്യാറായിട്ടില്ല. രാജ്യത്ത് 2011ലെ സെൻസസ് പ്രകാരം 4.88 ലക്ഷം ട്രാൻസ്ജെൻഡറുകൾ ഉള്ളതിൽ 56.1 ശതമാനം മാത്രമാണ് ഇവർക്കിടയിലെ സാക്ഷരതാ നിരക്ക്.
ദേശീയ വിദ്യാഭ്യാസ നയം ട്രാൻസ്ജെൻഡർ കുട്ടികളെ സാമൂഹിക സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന ഗ്രൂപ്പുകളായി പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകണമെന്ന് സംസ്ഥാന ദേശീയ വിദ്യാഭ്യാസ ബോർഡുകളോട് കേന്ദ്രസർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക