ഡല്‍ഹി: ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകള്‍ക്ക് ബ്രാന്‍ഡിംഗ് വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് വലിയ ബോര്‍ഡല്ല മറിച്ച് ലോഗോ വയ്ക്കണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനനിര്‍മാണ നഗരകാര്യമന്ത്രി ഹര്‍ദീപ്സിംഗ് പുരി പറഞ്ഞു. ബ്രാന്‍ഡിംഗില്‍ വീട്ടുടമകള്‍ക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കേന്ദ്ര സര്‍ക്കാരിന്റെ ലോഗോയും സ്ഥാപിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. കേന്ദ്രം നല്കിയ അത്തരമൊരു നിര്‍ദേശം സംസ്ഥാനത്തിന് സ്വീകാര്യമല്ലെന്ന് കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്തയച്ചത്. ഇത്തരം ബ്രാന്‍ഡിംഗ് വിവേചനത്തിനിടയാക്കുമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ കണ്ടെത്തല്‍.
യഥാക്രമം 62.5 ശതമാനവും 82 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന നഗര, ഗ്രാമീണ പാര്‍പ്പിട പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സര്‍ക്കാരിന്റെ എംബ്ലവും ചേര്‍ക്കുന്നത് അനൗചിത്യമാണെന്ന് കത്തില്‍ പറയുന്നു. ഗുണഭോക്താക്കളുടെ വീട്ടില്‍ ഇത് സാധ്യമല്ലെന്നും ഈ നിര്‍ദേശം പിന്‍വലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക