ഡല്‍ഹി: ലോക്സഭയില്‍ ചോദ്യം ചോദിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ ലോക്സഭയില്‍ നിന്ന് പുറത്താക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിക്കുന്നതിനായി ലോക്സഭ ഹൗസിങ് കമ്മിറ്റി നഗരവികസന മന്ത്രാലയത്തിന് കത്തെഴുതി.
ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍ നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി. എം.പി നിഷികാന്ത് ദുബെയാണ് ലോക്സഭയില്‍ ആരോപണം ഉന്നയിച്ചത്. ഇതിനായി മഹുവയുടെ ലോഗിന്‍ ഐ.ഡിയും പാസ്വേര്ഡും ദര്ശന് നല്‍കിയെന്നും ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ഇത് സ്പീക്കര്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു.
പരാതി അന്വേഷിച്ച എത്തിക്സ് കമ്മിറ്റിയാണ് മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്സഭയില്‍ നിന്ന് മഹുവയെ പുറത്താക്കിയത്. അതേസമയം, നടപടി ചോദ്യംചെയ്ത് തിങ്കളാഴ്ച മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക