ന്യൂഡൽഹി: ജെ.എൻ.യുവിൽ വിദ്യാർഥിപ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി ചീഫ് പ്രോക്ടറുടെ ഓഫീസ് പുതിയ ഉത്തരവ് പുറത്തിറക്കി.
ഇതനുസരിച്ച് വൈസ് ചാൻസലർ, രജിസ്ട്രാർ, പ്രോക്ടർ തുടങ്ങിയവരുടെ ഓഫീസ് പരിസരത്ത് പ്രതിഷേധിച്ചാൽ വിദ്യാർഥികളിൽനിന്ന് 20,000 രൂപ വരെ പിഴയീടാക്കും. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ബിരുദം റദ്ദാക്കാനും പുറത്താക്കാനും ചീഫ് പ്രോക്ടറുടെ ഓഫീസിനാകുമെന്നും മാന്വലിൽ പറയുന്നു.
മൂന്നുവിഭാഗങ്ങളിലായാണ് അച്ചടക്കലംഘനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ചുമരിൽ ചിത്രങ്ങൾ വരയ്ക്കുക, ധർണ നടത്തുക, അധ്യാപകരെയോ സർവകലാശാല ജീവനക്കാരെയോ വഴിതടയുക തുടങ്ങിയ കുറ്റങ്ങൾക്ക് പിഴയോ പുറത്താക്കലോ നേരിടേണ്ടി വരും. കാംപസിനുള്ളിൽ പുകവലിച്ചാൽ 500 രൂപയാണ് പിഴ. പിഴയടച്ചില്ലെങ്കിൽ സാമൂഹികസേവനം ചെയ്യിക്കാനും നിർദേശമുണ്ട്.
പരിശോധനയിൽ ഐ.ഡി. കാർഡുകൾ കാണിക്കാതിരുന്നാൽ 6000 രൂപവരെ പിഴയീടാക്കാം. അനുവാദമില്ലാതെ കാംപസിൽ പരിപാടി നടത്തിയാൽ 6000 രൂപ പിഴ, സാമൂഹികസേവനം എന്നിവയാണ് ശിക്ഷ.
ലഹരിയുപയോഗം, വാതുവെപ്പ് തുടങ്ങിയവയ്ക്ക് 8000 രൂപയും സാമൂഹികസേവനവുമാണ് ശിക്ഷ. അധ്യാപകരുടെ വീടിനും അക്കാദമിക് ബ്ലോക്കുകളുടെ 100 മീറ്റർ ചുറ്റളവിലുമായി പ്രതിഷേധിച്ചാൽ 20,000 രൂപ പിഴ, ഹോസ്റ്റൽ സൗകര്യം പിൻവലിക്കൽ, ബിരുദം റദ്ദാക്കൽ, പുറത്താക്കൽ തുടങ്ങിയ നടപടി നേരിടേണ്ടിവരും.
ലൈംഗികാതിക്രമം, റാഗിങ്, ജാതിവിവേചനം, ഹോസ്റ്റൽ നിയമങ്ങളുടെ ലംഘനം എന്നിവ പ്രോക്ടറുടെ അധികാരപരിധിയിൽ വരില്ല. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ ആഭ്യന്തരപരാതി പരിഹാരകമ്മിറ്റി പരിശോധിക്കും.
റാഗിങ്ങുമായി ബന്ധപ്പെട്ടവ ആൻറി റാഗിങ് കമ്മിറ്റിയും ജാതിവിവേചനം ഈക്വൽ ഓപ്പർച്യുണിറ്റി ഓഫീസും ഹോസ്റ്റൽ നിയമലംഘനത്തിനു ഇന്റർ ഹാൾ അഡ്മിനിസ്ട്രേഷനും രൂപവത്കരിച്ചിട്ടുണ്ട്. മാന്വൽ റെഗുലർ, പാർട്ട് ടൈം വിദ്യാർഥികൾക്ക് ബാധകമാണെന്ന് ചീഫ് പ്രോക്ടർ പ്രൊഫ. എൻ. ജനാർദനരാജു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക