കേരളത്തിന് പ്രകൃതിയൊരുക്കിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൈലന്റ് വാലി. ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ വൻ നഷ്ടമെന്ന് പറയാൻ സാധിക്കുന്ന യാത്രാനുഭവങ്ങളും കാഴ്ചകളും നല്കന്ന സൈലന്റ് വാലി ദേശീയോദ്യാനം ഇപ്പോഴിതാ സന്ദർശകർക്കായി ഒരുങ്ങിയിരിക്കുകയാണ്.
സൈരന്ധ്രി നദിയെ കാണാനുള്ള തൂക്കുപാലമാണ് സൈലന്റ് വാലിയുടെ പ്രധാന ആകര്‍ഷണം. മുക്കാലിമുതല്‍ സൈരന്ധ്രി വരെയുള്ള 21 കിലോമീറ്റര്‍ യാത്രയ്ക്ക് വീല്‍ ട്രാക്കും ഇപ്പോൾ ഒരുങ്ങിക്കഴിഞ്ഞു.
പാലക്കാട് ജില്ലയുടെ വടക്കുകിഴക്കുഭാഗത്താണ് 89 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സൈലന്റ് വാലി ദേശീയോദ്യാനം. അട്ടപ്പാടിയിലെ മുക്കാലിയാണ് പ്രവേശനകവാടം.
മണ്ണാര്‍ക്കാടുനിന്നു അട്ടപ്പാടി ചുരം കയറിയും തമിഴ്നാട് ഭാഗത്തുനിന്ന് കോയമ്പത്തൂര്‍-ആനക്കട്ടി വഴിയും മുക്കാലിയിലെത്താം.
സൈലന്റ് വാലിയിൽ വരാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇവിടുത്തെ സഫാരി പോകാൻ പാകത്തിൽ വേണം എത്താൻ. കാടിനെയും കാടിന്റെ നിശബ്ദതയെയും അറിഞ്ഞ് കാടിന്റെ കാഴ്ചകളും കാട്ടുജീവികളെയും കണ്ട് ഏകദേശം നാല് മണിക്കൂർ സമയം നീണ്ടു നിൽക്കുന്നതാണ് സൈലന്റ് വാലി സഫാരി.
രാവിലെ 8.00 മണിക്ക് പോയി തിരികെ ഉച്ചയ്ക്ക് 1.00 മണിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര. വനംവകുപ്പിന്റെ രണ്ട് ബസുകളും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയിലെ 17 ജീപ്പുകളുമാണ് ഇവിടെ സഫാരിക്കായി ലഭ്യമാക്കിയിട്ടുള്ളത്.
കീരിപ്പാറ, കരുവാര ഭാഗങ്ങളിലേക്ക് ട്രക്കിങ് സൗകര്യമുണ്ട്. വാഹനത്തിലെത്തിയശേഷം ഏകദേശം ഒരു കിലോമീറ്ററോളം കാടിന്റെ ഉള്ളിലൂടെ നടക്കാം.
രണ്ടുപേര്‍ക്ക് റിവര്‍ ഹട്ടില്‍ താമസിക്കുകയും ചെയ്യാം. സൈരന്ധ്രിയില്‍ 100 അടി ഉയരമുള്ള കാവല്‍ഗോപുരമാണ് മറ്റൊരു സവിശേഷത. ഇതിന് മുകളില്‍ കയറിയാല്‍ സൈലന്റ് വാലിയുടെ ദൃശ്യം മുഴുവനായും ഒപ്പിയെടുക്കാം.
സൈലന്റ് വാലി ഡിവിഷണല്‍ ഓഫീസിന് സമീപം 16 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയും സന്ദര്‍ശനത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഇന്സ്പെക്ഷന് ബംഗ്ലാവുമുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യണം. ബൊമ്മിയാംപടിയിലും താമസസൗകര്യമുണ്ട്.
ബുക്കിങ് നമ്പര്‍-8589895652. എസ്. വിനോദാണ് വൈല്‍ഡ് ലൈഫ് വാര്ഡന്. ഇദ്ദേഹത്തിനൊപ്പം 165 ജീവനക്കാരാണ് സൈലന്റ് വാലിയുടെ സുരക്ഷ ഉറപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക