തിരുവനന്തപുരം: നവകേരള സദസ്സ് ഇന്ന് മുതല്‍ തിരുവനന്തപുരത്ത്. മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ നവ കേരള സദസ് പര്യടനം. ഇന്നലെ രാത്രിയോടെ നവകേരള സദസ്സ് വര്‍ക്കലയില്‍ എത്തി. രാവിലെ ആറ്റിങ്ങല്‍ മാമത്തെ പൂജ കണ്വെന്ഷന് സെന്ററിലാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. ജില്ലയിലെ ചിറയന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുന്നത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ക്കലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അതേസമയം, നവ കേരള സദസ്സിന് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് തലസ്ഥാനത്ത് കെഎസ്യു മാര്‍ച്ച് നടത്തും.
പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്മാന് എതിരെ നടപടി വേണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. പത്തരക്കാണ് മാര്‍ച്ച് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ തലസ്ഥാനം യുദ്ധകളമായി മാറിയിരുന്നു. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ ഇന്നലെ രൂക്ഷമായി മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക