ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ നേരിട്ട് ക്ഷണിച്ച് അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ട്രസ്റ്റ് പ്രതിനിധികള്‍ നേരിട്ട് ക്ഷണിച്ചു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനും ക്ഷണക്കത്ത് നല്‍കിയെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ അറിയിച്ചു. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദര്‍ശിച്ച് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യക്ഷന്മാര്ക്കും ക്ഷണമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രിമാരെയും ഗവര്‍ണര്‍മാരെയും ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനത്തിന് എത്തും. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് അയോധ്യയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍, ചലച്ചിത്ര സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി, പ്രശസ്ത ചിത്രകാരന് വാസുദേവ് കാമത്ത്, ഐ എസ് ആര് ഒ ഡയറക്ടര്‍ നിലേഷ് ദേശായി എന്നിവര്‍ക്കും ക്ഷണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക