ഗാന്ധിനഗര്‍: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ആക്രമത്തില്‍ കപ്പലിന് തീപിടിച്ചു. കപ്പലില്‍ 20 ഇന്ത്യന്‍ നാവികരുണ്ട്. ഇന്ത്യയിലെ മംഗളൂരു തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പല്‍ നീങ്ങിയിരുന്നത്. സൗദി അറേബ്യയിയില്‍ നിന്ന് ക്രൂഡ് ഓയിലുമായി പുറപ്പെട്ട ലൈബീരിയന്‍ പതാക ഘടിപ്പിച്ച കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ നേവിയുടെ ഐസിജിഎസ് വിക്രം യുദ്ധക്കപ്പല്‍ എംവി ചെം പ്ലൂട്ടോയ്ക്ക് സമീപത്തേക്ക് പുറപ്പെട്ടു.പോര്‍ബന്തര്‍ തീരത്തിന് 217 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ഡ്രോണ്‍ ആക്രമണം നടന്ന സമയത്ത് കപ്പലിന്റെ സ്ഥാനം.
അതേസമയം, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞമാസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രയേലിന്റെ ഒരു ചരക്ക് കപ്പലിന് നേരെ സമാനമായ ആക്രമണം നടന്നിരുന്നു.
ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് ആണ് ഈ കപ്പലിനെ ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ചെങ്കടലിലും ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇറാന് പിന്തുണയുള്ള ഹൂതി സായുധ സംഘങ്ങളാണ് ഇവിടെ ആക്രമണം നടത്തുന്നത്. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ തങ്ങള്‍ ആക്രമിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക