തൃശൂര്‍: തൃശൂര്‍ എരവിമംഗലത്ത് വീടുകയറി ആക്രമിച്ച് കഞ്ചാവ് സംഘം. ചിറയത്ത് ഷാജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കിയായിരുന്നു ആക്രമണം നടന്നത്. വീടിന്റെ വാതില്‍ കുത്തിപ്പൊളിക്കാന്‍ അക്രമികള്‍ ശ്രമിച്ചു.
കഞ്ചാവ് സംഘം വീട്ടിലെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. വീട്ടുകാര്‍ വളര്‍ത്തിയിരുന്ന കോഴികളുടെ കണ്ണ് കുത്തിപൊട്ടിച്ചു, ഫിഷ് ടാങ്കില്‍ മണ്ണു കല്ലും വാരിയിടുകയും സോളാര്‍ പാനലുകളും ചെടിച്ചട്ടികളും ടൈലുകളുമൊക്കെ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
അതേസമയം, അക്രമികളെ നാട്ടുകാര്‍ കണ്ടതായി പറയുന്നു. പിന്നില്‍ കഞ്ചാവ് ലഹരിക്കടിപ്പെട്ട കുട്ടികളാണെന്നും ജീവനും വീണ്ടും ആക്രമിക്കുമോ എന്ന് ഭയമുണ്ടെന്നും വീട്ടുടമ ഷാജു പറഞ്ഞു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ഭാര്യ വീട്ടില്‍ പോയി ഇന്ന് രാവിലെ മടങ്ങിയെത്തി നടത്തിയ പരിശോധനയിലാണ് അക്രമത്തിന്റെ തീവ്രത മനസിലായത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ചില കുട്ടികള്‍ നടന്നു പോകുന്നത് കണ്ടതായി വിവരം നല്‍കിയത്. ഷാജുവിന്റെ വീട്ടിന്റെ പിന് ഭാഗം പാടവും ചതുപ്പുമാണ്. ഇവിടെ ലഹരി സംഘം താവളമാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഷാജു വീട്ടില്‍ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതാവാം വീടടിച്ചു തകര്‍ക്കാനുള്ള പ്രകോപനമായി സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ചെങ്കിലും അത് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നില്ല. ഒല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ നാട്ടുകാര്‍ കണ്ടിരുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനെ ധരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക