പന്തീരാങ്കാവ് സ്വദേശിനിയായ കെ കെ ഹർഷിനയുടെ വയറ്റിൽ പ്രസവശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. 300 പേജുള്ള കുറ്റപത്രം കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം സമർപ്പിച്ചത്.
മഞ്ചേരി ഗവ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസർ തളിപ്പറമ്പ് സൗപർണികയിൽ ഡോ സി കെ രമേശൻ, സ്വകാര്യ ആശുപത്രി ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവെട്ടി മംഗലത്ത് ഡോക്ടർ എം ഷഹന, മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തും കുഴി എം രഹന, ദേവഗിരി കളപ്പുരയിൽ കെജി മഞ്ജു എന്നിവർ പ്രതികളായ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 40 രേഖകളും 60 സാക്ഷികളും ഉൾപ്പെടുന്നു.
കുറ്റപത്രം സമർപ്പിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നുവെന്നും പൂർണ്ണ നീതി ആയിട്ടില്ലെന്നും നിയമ പോരാട്ടം തുടരുമെന്നും തന്റെ ശക്തമായ പോരാട്ടത്തിന്റെ വിജയം കൂടിയാണിത് എന്നും ഹർഷിന പ്രതികരിച്ചു.
ഇനിയൊരാൾക്കും ഇത്രയും ഗതികേട് ഉണ്ടാകരുതെന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വേണ്ടവിധം പിന്തുണ ലഭിച്ചിരുന്നില്ലെന്നും ഹർഷിന വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് ഒന്നിന് ആണ് 2017 നവംബർ 30ന് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹർഷിന സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക