വധശിക്ഷക്ക് വിധിക്കപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിയുന്ന 8 ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന 8 മുൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഒരു മലയാളിയടക്കം 8 മുൻ നാവിക സേനാംഗങ്ങൾക്കെതിരെ ചാര പ്രവർത്തി ആരോപിച്ചാണ് ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ജയിൽ ശിക്ഷ ആയി കുറച്ചിരിക്കുന്നത്. വധശിക്ഷ തടവ്ശിക്ഷയായി കുറച്ചു എന്നതല്ലാതെ എത്രകാലമാണ് തടവ് ശിക്ഷ എന്ന കാര്യം വ്യക്തമായിട്ടില്ല. 2022 ഓഗസ്റ്റ് മുതൽ കപ്പൽ നിർമ്മാണ രഹസ്യങ്ങൾ ഇസ്രായേലിന് ചോർത്തി നൽകിയെന്ന് ആരോപിച്ച് നാവിക ഉദ്യോഗസ്ഥർ ഖത്തറിൽ തടവിൽ കഴിയുകയാണ്.
കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ് പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവ തേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്രകുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട്, ഗോപകുമാർ രാകേഷ് എന്നിവരെയാണ് ഖത്തർ പോലീസ് അറസ്റ്റ് ചെയ്ത് തടവിൽ വച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക