അടുത്ത സീസൺ മുതൽ കൊപ്രയുടെ താങ്ങും വില വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ 10,860 രൂപയുള്ള മിൽ കൊപ്രയ്ക്ക് കിന്റലിന് 300 രൂപ കൂട്ടി 11,160 രൂപയും ഉണ്ട കൊപ്രക്ക് 250 രൂപ വർദ്ധിപ്പിച്ച് 12000 രൂപയും ആക്കിയതായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
1.33 ലക്ഷം ടൺ കൊപ്രയാണ് 1493 കോടി രൂപ ചെലവാക്കി നടപ്പുകാലയളവിൽ സംഭരിച്ചത്. കൊപ്ര സംഭരണത്തിനുള്ള നോഡൽ ഏജൻസികൾ ആയി നാഫെഡും എൻ സി സി എഫ് തുടർന്നും പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കേരളവും കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിക്കാനാണ് സാധ്യത.
കേരളത്തിലെ നാളികേര കർഷകർക്ക് ഗുണകരമായ തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്. ഇതിന് ഏതെങ്കിലും തരത്തിലുള്ള ഉപാധികൾ വെച്ചിട്ടുണ്ടോ എന്ന് താങ്ങുവില വർദ്ധിപ്പിക്കുന്നതിന് മുൻപ് പരിശോധന നടത്തിയതിനുശേഷം നടപടി എടുക്കുമെന്നും വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ കിലോക്ക് 34 രൂപ എന്നത് നിലവിൽ വന്നത്. സംഭരണ കേന്ദ്രങ്ങളുടെ എണ്ണവും സർക്കാർ ഉയർത്തിയിരുന്നു. കർഷകരുടെ അഭിപ്രായമനുസരിച്ച് സംസ്ഥാനത്ത് ഇപ്പോൾ കൊപ്രയ്ക്ക് നല്ല വിലയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കേരളം നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക