കേരളത്തിൽ ആദ്യമായി സർക്കാർ മേഖലയിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നത്.
ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളമെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന ജറിയാട്രിക്സ് വിഭാഗത്തിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിവയിൽ ഓരോ തസ്തികവിതവും രണ്ട് സീനിയർ പ്രസിഡന്റ് തസ്തികകളും സൃഷ്ടിച്ചതായും ആരോഗ്യ മന്ത്രി അറിയിച്ചു.
വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണെന്നും ആർദ്രം മിഷന്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റീവ് കെയറിനും സംസ്ഥാനം വലിയ പ്രാധാന്യമാണ് നൽകുന്നത് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മികച്ച ജീവിത നിലവാരവും ഗുണമേന്മയുമുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയും എല്ലാം ആയുർദൈർഘ്യം കൂടുന്നതിന് കാരണമാണെന്നും വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേക പരിചരണവും ചികിത്സയും നൽകുന്നതിന്റെ ഭാഗമായി ആശുപത്രികളിൽ ജറിയാട്രിക്സ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കേരളത്തിൽ ആദ്യമായി ജറിയാട്രിക്സ് വിഭാഗം പ്രവർത്തനമാരംഭിക്കുന്നത്. കൂടുതൽ ആശുപത്രികളിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതിനും ഭാവിയിൽ എംഡി ജറിയാട്രിക്സ് കോഴ്സ് ആരംഭിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും ഇത് സഹായകമാകും എന്നും വീണാ ജോർജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക